തിരുവല്ല: കേരളത്തിലെ ക്ലാസ് മുറികൾ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഇടങ്ങളായി മാറണമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ച് പഠിക്കുന്ന അന്തരീക്ഷം മികച്ച പഠനാനുഭവവും വിശാലമായ കാഴ്ചപ്പാടും വിദ്യാർഥികൾക്ക് സമ്മാനിക്കുമെന്നും മന്ത്രി റോജി എം. ജോൺ. രജത ജൂബിലി നിറവിൽ സ്വയംഭരണ പദവി കൈവരിച്ച തിരുവല്ല മാക്ഫാസ്റ്റ് ആദ്യ ഓട്ടോണോമസ് ബാച്ചിന്റെ പ്രവേശനോത്സവം ഉപനയന 2026 എന്ന പേരിൽ കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരമുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ മാക്ഫാസ്റ്റ് പോലെയുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അഭിപ്രായപ്പെട്ടു.
കേരളത്തിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രചോദനവും മാതൃകയുമാണ് മാക്ഫാസ്റ്റിലെ പഠന രീതികളെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല അതിരൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസം കേവലം തൊഴിൽ നേടുന്നതിനപ്പുറം മൂല്യാധിഷ്ഠിതമായ സമൂഹസൃഷ്ടിക്കാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വർഗീസ് മാമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
മാക്ഫാസ്റ്റ് കോളജ് മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ഡോ. തോമസുകുട്ടി പതിനെട്ടിൽ പ്രസംഗിച്ചു. എംജി സർവകലാശാലയുടെ നാല് വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളായ ബിസിഎ, ബികോം, ബിബി.എ, ബിഎസ് സി ഫുഡ് ടെക്നോളജി, പുതുതായി ആരംഭിച്ച ബിഎസ് സി സൈക്കോളജി എന്നിവയുടെയും വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും 2026 അക്കാദമിക ബാച്ചുകളുടെ ഉദ്ഘാടനമാണ് ചടങ്ങിൽ നടന്നത്.
വിദ്യാർഥികളുടെ നൈപുണ്യ വികസനവും തൊഴിൽസാധ്യത വർധനയും ലക്ഷ്യമിട്ട് മാക്ഫാസ്റ്റ് കോളജുമായുള്ള ധാരണാപത്രം നാസ്കോം ഡെപ്യൂട്ടി മാനേജർ ഏബൽ ജോർജ് കോളജ് അധികൃതർക്ക് കൈമാറി.
കോളജിന്റെ ഭാവി വികസന രേഖയായ വിഷൻ 2050 മന്ത്രി റോജി എം. ജോൺ പ്രകാശനം ചെയ്തു. അക്കാദമിക് കലണ്ടർ 2026 വർഗീസ് മാമ്മൻ എംഎൽഎ പുറത്തിറക്കി.
മാക്ഫാസ്റ്റ് പ്രിൻസിപ്പാൾ ഡോ. വർഗീസ് കെ. ചെറിയാൻ സ്വാഗതവും ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രഫസർ ഡോ. ആർ.കെ. ആശാലക്ഷ്മി നന്ദിയും പറഞ്ഞു.